Month: മെയ് 2021

നമുക്ക് ആവശ്യമുള്ളിടത്തു വെള്ളം

ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമായ ബെയ്ക്കല്‍ തടാകം വിശാലവും ഗംഭീരവുമാണ്. ഒരു മൈല്‍ ആഴവും 400 മൈല്‍ (636 കിലോമീറ്റര്‍) നീളവും 49 മൈല്‍ (79 കിലോമീറ്റര്‍) വീതിയുമുള്ള ഈ തടാകത്തില്‍ ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ജലം മിക്കവാറും അപ്രാപ്യമാണ്. റഷ്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സൈബീരിയയിലാണ് ബെയ്ക്കല്‍ തടാകം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത ഒരിടത്ത് ഇത്രയും വലിയൊരു ജലസ്രോതസ്സ് വെച്ചിരിക്കുന്നതു വൈരുദ്ധ്യമാണ്.

ബെയ്ക്കല്‍ തടാകം വിദൂരമാണെങ്കിലും, ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായ ജീവജലത്തിന്റെ അനന്തമായ ഒരു സ്രോതസ്സുണ്ട്. ശമര്യയിലെ ഒരു കിണറ്റരികില്‍ വെച്ച്, യേശു ഒരു സ്ത്രീയോടു സംസാരിക്കുകയും അവളുടെ ആത്മീയദാഹത്തെ ഉണര്‍ത്തുകയും ചെയ്തു. അവളുടെ ഹൃദയാവശ്യത്തിനുള്ള പരിഹാരം എന്തായിരുന്നു? യേശു തന്നെ.

കിണറ്റില്‍നിന്നു കോരാന്‍ കഴിയുന്ന വെള്ളത്തില്‍നിന്നു വ്യത്യസ്തമായി, അതിലും മികച്ചത് യേശു വാഗ്ദാനം ചെയ്തു: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും'' (യോഹന്നാന്‍ 4:13-14).

പലതും സംതൃപ്തി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഒരിക്കലും നമ്മുടെ ദാഹിക്കുന്ന ഹൃദയങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുകയില്ല. നമ്മുടെ ആത്മീയദാഹം യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ യേശുവിനു മാത്രമേ കഴിയൂ. അവിടുത്തെ ദാനം എല്ലാവര്‍ക്കും, എല്ലായിടത്തും ലഭ്യമാണ്.

സുരക്ഷിതമായി തീരമണയുക

പാപ്പുവ ന്യൂ ഗ്വിനിയയില്‍, തദ്ദേശീയ ഭാഷയില്‍ അച്ചടിച്ച പുതിയനിയമം വരുന്നത്, കണ്ടാസ് ഗോത്രക്കാര്‍ ആവേശത്തോടെ കാത്തിരുന്നു. എന്നിരുന്നാലും, പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്കു ഗ്രാമത്തിലെത്താന്‍ സമുദ്രത്തിലൂടെ ചെറിയ ബോട്ടുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നു.

വലിയ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്താണ്? തീര്‍ച്ചയായും അവരുടെ കടല്‍യാത്രാ നൈപുണ്യമാണ്. എന്നാല്‍ ആരാണു സമുദ്രങ്ങളെ സൃഷ്ടിച്ചതെന്നും അവര്‍ക്കറിയാമായിരുന്നു. നമ്മുടെ ജീവിതത്തിലെ അലയടിക്കുന്ന തിരമാലകളുടെമീതെയും ആഴമേറിയ വെള്ളത്തിലും നമ്മെ ഓരോരുത്തരെയും നയിക്കുന്നതും അവിടുന്നാണ്.

ദാവീദ് എഴുതിയതുപോലെ, “നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?’’ (സങ്കീര്‍ത്തനം 139:7). “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട് ... ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും'' (വാ. 8-10).

“അവസാനത്തെ അജ്ഞാതം'' എന്നു വിളിക്കപ്പെടുന്ന ഉഷ്ണമേഖലാതീരങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും പരുക്കന്‍ പര്‍വതങ്ങളും ഉള്ള ദ്വീപു രാഷ്ട്രത്തില്‍ വസിക്കുന്ന കണ്ടാസ് ഗോത്രക്കാരെ സംബന്ധിച്ച് ഈ വാക്കുകള്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നവയാണ്. എന്നിട്ടും അവിടെയും എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അറിയാവുന്നതുപോലെ, ഒരു സ്ഥലമോ പ്രശ്‌നമോ ദൈവത്തിനു വിദൂരമല്ല. സങ്കീര്‍ത്തനം 139:12 പറയുന്നു: “ഇരുട്ടുപോലും നിനക്കു മറവായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.’’

അതിനാല്‍, ഇളകിമറിയുന്ന വെള്ളത്തോടു നമ്മുടെ ദൈവം സംസാരിക്കുന്നു, “അനങ്ങാതിരിക്കുക, അടങ്ങുക!’’ തിരമാലകളും കാറ്റും അവിടുത്തെ അനുസരിക്കുന്നു (മര്‍ക്കൊസ് 4:39). അതിനാല്‍, ഇന്നു ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്ധമായ വെള്ളത്തെ ഭയപ്പെടരുത്. നമ്മുടെ ദൈവം നമ്മെ സുരക്ഷിതമായി കരയിലേക്കു നയിക്കുന്നു.

നടക്കുക, ഓടരുത്

ഓരോ ദിവസവും അവള്‍ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതു ഞാന്‍ കാണും. അവള്‍ ഞങ്ങളുടെ പ്രാദേശിക പവര്‍ വാക്കറായിരുന്നു. ഞാന്‍ എന്റെ കുട്ടികളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോള്‍, അവള്‍ റോഡിന്റെ അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരിക്കും. അസാധാരണ വലുപ്പത്തിലുള്ള ഹെഡ്‌ഫോണുകളും കാല്‍മുട്ട് ഉയരമുള്ള വര്‍ണ്ണാഭമായ സോക്‌സും ധരിച്ചിരുന്ന അവള്‍ കൈകാലുകള്‍ മാറിമാറി ചലിപ്പിച്ച് നടക്കും. എല്ലായ്‌പ്പോഴും ഒരു കാല്‍ നിലത്തു കുത്തിയായിരുന്നു നടപ്പ്.  ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയില്‍നിന്നു വ്യത്യസ്തമാണത്. പവര്‍ വാക്കിങ്ങില്‍ ഒരു മനഃപൂര്‍വമായ സംയമനം ഉള്‍പ്പെടുന്നു, നടക്കാന്‍, അല്ലെങ്കില്‍ ഓടാനുള്ള ശരീരത്തിന്റെ സ്വാഭാവികചായ്‌വിനു കടിഞ്ഞാണിടുന്നു. കണ്ടാല്‍ അങ്ങനെ തോന്നുകയില്ലെങ്കിലും, ഇതിനും ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയ്ക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജവും ശ്രദ്ധകേന്ദ്രീകരിക്കലും ശക്തിയും ആവശ്യമാണ്. എങ്കിലും ഇതു നിയന്ത്രണത്തിന്‍കീഴിലാണ്.

നിയന്ത്രണത്തിന്‍കീഴിലുള്ള ശക്തി - അതാണു താക്കോല്‍. ശക്തി നടത്തം പോലെ, വേദപുസ്തക മാനുഷികതയുംപലപ്പോഴും ബലഹീനതയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ സത്യം അതല്ല. താഴ്മ നമ്മുടെ ശക്തിയെയോ കഴിവുകളെയോ കുറയ്ക്കുന്നില്ല, മറിച്ച് അതിരാവിലെ നടക്കുന്ന ഒരു പവര്‍ വാക്കറുടെ മനസ്സു നയിക്കുന്ന കൈകളും കാലുകളും എന്ന് പോലെ അവയെ കടിഞ്ഞാണിടാന്‍ നാം അനുവദിക്കുകയാണു ചെയ്യുന്നത്.

'താഴ്മയോടെ നടക്കുക' എന്ന മീഖായുടെ വാക്കുകള്‍, ദൈവത്തിനു മുമ്പെ നടക്കുവാനുള്ള നമ്മുടെ പ്രവണതയെ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. “ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും'' അവന്‍ പറയുന്നു (6:8). അത് അതിനോടൊപ്പം  എന്തെങ്കിലും ചെയ്യാനും അതു വേഗത്തില്‍ ചെയ്യാനുമുള്ള ആഗ്രഹം ഉളവാക്കുന്നു. നമ്മുടെ ലോകത്തിലെ ദൈനംദിന അനീതികള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനാല്‍, ഇതു ന്യായമാണ്. എന്നാല്‍ നമ്മെ ദൈവം നിയന്ത്രിക്കുകയും നയിക്കുകയുമാണു വേണ്ടത്. നമ്മുടെ ലക്ഷ്യം, ഇവിടെ ഭൂമിയില്‍ അവിടുത്തെ രാജ്യം ഉദയം ചെയ്യുമ്പോള്‍ അവിടുത്തെ ഹിതവും ഉദ്ദേശ്യങ്ങളും നിറവേറുന്നതു കാണുക എന്നതാണ്.

തനിക്കു കഴിയുന്നത് അവള്‍ ചെയ്തു

അവള്‍ കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്‌സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള്‍ ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്‌ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,'' അവള്‍ നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.

അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: 'അവള്‍ തന്നാലാവതു ചെയ്തു' (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ പരിഹസിച്ചു. എന്നാല്‍ അവള്‍ ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള്‍ ചെയ്തു'' എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള്‍ ചെയ്തു'' എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്‌നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.

ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്‍കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്‌നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.

ഇരുട്ടിനെ അഭിമുഖീകരിക്കുക

1960-കളുടെ മധ്യത്തില്‍, മനുഷ്യമനസ്സില്‍ ഇരുട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ രണ്ടുപേര്‍ പങ്കെടുത്തു. അവര്‍ വെവ്വേറെ ഗുഹകളിലേക്കു പ്രവേശിച്ചു, അതേസമയം ഗവേഷകര്‍ അവരുടെ ഭക്ഷണവും ഉറക്കവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരാള്‍ 88 ദിവസം പൂര്‍ണ്ണ അന്ധകാരത്തില്‍ തുടര്‍ന്നു, മറ്റെയാള്‍ 126 ദിവസം. തങ്ങള്‍ക്ക് എത്രനാള്‍ ഇരുട്ടില്‍ തുടരാമെന്ന് അവര്‍ ഊഹിക്കുകയും മാസങ്ങളോളം അങ്ങനെ കഴിയുകയും ചെയ്തു. കഴിയുമെന്നും ഓരോരുത്തരും ഊഹിച്ചു. ഒരാള്‍ താന്‍ ഒരു ചെറിയ ഉറക്കം ഉറങ്ങിയെന്നു ചിന്തിച്ചെങ്കിലും അതു 30 മണിക്കൂറുകള്‍ ആയിരുന്നു. ഇരുട്ട് പരിസരബോധം ഇല്ലാതാക്കുന്നു.

ആസന്നമായ പ്രവാസത്തിന്റെ ഇരുട്ടിലായിരുന്നു ദൈവജനം. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നിശ്ചയമില്ലാതെ അവര്‍ കാത്തിരുന്നു. അവരുടെ പരിസരബോധമില്ലായ്മയെ വിവരിക്കാനും ദൈവികന്യായവിധിയെക്കുറിച്ചു പറയുന്നതിനുള്ള മാര്‍ഗ്ഗമായും ഇരുട്ട് എന്ന സാദൃശ്യത്തെ യെശയ്യാവ് ഉപയോഗിച്ചു (യെശയ്യാവ് 8:22). മുമ്പ്, മിസ്രയീമ്യരുടെമേല്‍ ഇരുട്ടിനെ ഒരു ബാധയായി വരുത്തിയിരുന്നു (പുറപ്പാട് 10:21-29). ഇപ്പോള്‍ യിസ്രായേല്‍ ഇരുട്ടില്‍ അകപ്പെട്ടു.

എന്നാല്‍ ഒരു വെളിച്ചം വരും. ''ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെമേല്‍ പ്രകാശം ശോഭിച്ചു'' (യെശയ്യാവ് 9:2). അടിച്ചമര്‍ത്തലിനെ തകര്‍ക്കും, പരിസരബോധമില്ലായ്മ അവസാനിക്കും. സകലത്തിനും മാറ്റം വരുത്താനും ഒരു പുതിയ ദിവസം വരുത്താനും - പാപക്ഷമയും സ്വാതന്ത്ര്യവും ഉള്ള ദിവസം - ഒരു ശിശു വരും  (വാ. 6).

യേശു വന്നു! ലോകത്തിന്റെ ഇരുട്ടു വഴിതെറ്റിച്ചേക്കാമെങ്കിലും, ക്രിസ്തുവില്‍ കാണുന്ന പാപമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും ആശ്വാസം നമുക്ക് അനുഭവിക്കാം.